കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മൽസ്യ- മാംസ മാർക്കറ്റും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്‌ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് വ്യക്‌തമാക്കി.
മാർക്കറ്റുകളുമായി ബന്ധപ്പെട്ട വാർത്തയുടെ അടിസ്‌ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. ആവശ്യമായ നടപടി സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നും കമ്മീഷൻ അറിയിച്ചു.
പാളയം പച്ചക്കറി മാർക്കറ്റിൽ ഉപയോഗയോഗ്യമായ ശുചിമുറിയില്ല. തൊഴിലാളികളും വ്യാപാരികളുമായി ദിവസം ഏകദേശം 1500 ആളുകൾ രാത്രിയും പകലും കഴിച്ചു കൂട്ടുന്ന സ്‌ഥലമാണിത്. അതേസമയം മാർക്കറ്റ് ഇവിടെ നിന്നും മാറ്റുമെന്നാണ് അധികൃതരുടെ വിശദീകരണം.
സെൻട്രൽ മാർക്കറ്റിന്റെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. ഇവിടെ കുടിവെള്ളം കിട്ടാനില്ല. ജോലി സ്‌ഥലം വ്യത്തിയാക്കാനോ ശുചി മുറിയിലേക്കോ ആവശ്യമായ വെള്ളം ലഭ്യമല്ല. പൊതുടാപ്പും ഇല്ലാത്തതിനാൽ ആളുകൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പുലർച്ചെ ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഇവിടെ വൃത്തിഹീനമായ സ്‌ഥലങ്ങളിലാണ് മൽസ്യ കച്ചവടം നടത്തുന്നത്. ബയോഗ്യാസ് പദ്ധതി പരാജയമായതോടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന നിലയാണ്.
ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുണ്ടെന്ന കാര്യം മറന്ന മട്ടിലാണ് നഗരസഭ പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. മാർക്കറ്റുകളിൽ എത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്‌ഥാന സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Malabar News: കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്‌ഥിരീകരിച്ച് ആരോഗ്യമന്ത്രി