കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടു കെഎസ്യു പ്രവർത്തകൻ അറസ്റ്റിൽ. കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്റ്റിലായത്. എസ്എഫ്ഐയുടെ പരാതിയിലാണ് ഇജിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ പുലർച്ചെയാണ് സംഭവം. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്യു- ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് എതിരേയാണ് കേസ്.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാം വർഷ ഇംഗ്ളീഷ് വിദ്യാർഥി അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. നാസർ അബ്ദുൽ റഹ്മാൻ നാടകോൽസവത്തിന്റെ ചുമതലക്കാരനാണ്. രാത്രി 12 മണി കഴിഞ്ഞു പരിശീലനത്തിന് ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം, യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമം ഉണ്ടായതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് അടച്ചിടാൻ തീരുമാനിച്ചത്.
Most Read| ജയിലിന് മുന്നിലെ സ്വീകരണ പരിപാടി; രാഹുലിനെതിരെ വീണ്ടും പോലീസ് കേസ്