ന്യൂഡെൽഹി: റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ കെഎൽ ശർമ അമേഠിയിൽ മൽസരിക്കും. അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക് തീരുമാനമായത്.
അമേഠിയിലും റായ്ബറേലിയിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മൽസരിക്കണമെന്ന് യുപി പിസിസി മുന്നേ തന്നെ ആവശ്യപ്പെട്ടിരുന്നു.
ഇത്തവണ രാഹുൽ മൽസരിച്ചില്ലെങ്കിൽ മണ്ഡലം എന്നന്നേക്കുമായി കോൺഗ്രസിന് നഷ്ടമാകുമെന്നായിരുന്നു നേതാക്കളുടെ വാദം. എന്നാൽ, ഇന്നലെ രാത്രി വൈകിയും തീരുമാനമാകാതെ വന്നതോടെ രണ്ടിടത്തും രാഹുലിന്റെ കൂറ്റൻ ബോർഡുകൾ ഉയർത്തിയിരുന്നു. പ്രിയങ്ക ഗാന്ധി മൽസരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെഎൽ ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്.
റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രതിനിധിയായി ചുമതലകൾ ഏകോപിപ്പിച്ചിരുന്നത് ശർമയാണ്. അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20നാണ് രണ്ടിടത്തും വോട്ടെടുപ്പ്. 2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് തോറ്റിരുന്നു.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി