ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരാകുന്ന കുട്ടികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധ ഏൽക്കുന്നവരിൽ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ആവശ്യമായി വരുന്നുളളൂവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ആരോഗ്യവാൻമാരായ കുട്ടികൾ ആശുപത്രിവാസം കൂടാതെ തന്നെ രോഗമുക്‌തി നേടുന്നുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികൾ ഒന്നുകിൽ മറ്റസുഖങ്ങൾ ഉളളവരോ, പ്രതിരോധ ശേഷി കുറഞ്ഞവരോ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കുട്ടികളിൽ ഗുരതരമാകുമെന്ന് തെളിയിക്കുന്ന ഡാറ്റകൾ ഇന്ത്യയിലോ ആഗോളതലത്തിലോ ഇല്ലെന്നും മന്ത്രാലയം ചൂണ്ടികാണിക്കുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് ബാധിതരാകുന്ന കുട്ടികൾക്ക് മതിയായ ശ്രദ്ധയും ചികിൽസയും പരിചരണവും ഉറപ്പുവരുത്തുന്നതിനായി ആരോഗ്യമേഖലയിലെ അടിസ്‌ഥാന സൗകര്യങ്ങളിൽ ആവശ്യമായ സജ്‌ജീകരണങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ