ലക്‌നൗ: രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും, ബിജെപിയും. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന കാരണത്താലാണ് രാഷ്‌ട്രീയ പാർട്ടികൾ പൊതുപരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്.
ഓരോ സംസ്‌ഥാനങ്ങളിലും മുൻകൂട്ടി നിശ്‌ചയിച്ച പരിപാടികൾ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി മാത്രം മുന്നോട്ട് കൊണ്ട് പോയാൽ മതിയെന്നാണ് കോൺഗ്രസ് നിർദ്ദേശം നൽകിയിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് റാലികൾ ഒഴിവാക്കിയതായും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ റാലികൾക്ക് അനുമതി നൽകരുതെന്ന് വ്യക്‌തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് കത്തയച്ചിട്ടുണ്ട്.
അതേസമയം തന്നെ കോവിഡിന്റെ പശ്‌ചാത്തലത്തിൽ നോയിഡയിൽ നടത്താനിരുന്ന സർക്കാർ പരിപാടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റദ്ദാക്കി. മാസ്‌ക് പോലും ധരിക്കാതെ നൂറ് കണക്കിന് ആളുകൾ പൊതു പരിപാടിയിൽ പങ്കെടുത്തത് വലിയ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബിജെപിയും തീരുമാനിച്ചത്.
Read also: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്‌നാട്; ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ