ചെന്നൈ: ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും, ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി എം സുബ്രഹ്‌മണ്യനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രാത്രി കർഫ്യൂ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ നാളെ രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ അവശ്യ സേവനങ്ങൾ മാത്രമാണ് ലഭ്യമാകുക. വ്യാപാര സ്‌ഥാപനങ്ങൾ, സിനിമ തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവയൊന്നും രാത്രി 10 മണിക്ക് ശേഷം പ്രവർത്തിപ്പിക്കരുതെന്നും, സ്‌കൂളുകൾ അടക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യ സേവനങ്ങൾ എന്നിവക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ പെട്രോൾ പമ്പുകൾക്കും, ഗ്യാസ് സ്‌റ്റേഷനുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണ്.
1 മുതൽ 9ആം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് നാളെ മുതൽ ഓൺലൈൻ ക്‌ളാസ് ഏർപ്പെടുത്തും. കൂടാതെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ വാളയാർ ഉൾപ്പടെയുള്ള അതിർത്തികളിൽ പരിശോധനകൾക്ക് ശേഷം മാത്രമാണ് ആളുകളെ കടത്തി വിടുന്നത്. ഇതോടെ കഴിഞ്ഞ 2 മാസങ്ങൾക്ക് ശേഷം വീണ്ടും അതിർത്തികളിൽ നിയന്ത്രണങ്ങൾ കടുക്കുകയാണ്. 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ ഫലമോ, രണ്ട് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കാണിച്ചാൽ മാത്രമേ തമിഴ്‌നാട് നിലവിൽ അതിർത്തി കടക്കാൻ അനുവദിക്കുകയുള്ളൂ.
Read also: 13-കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികളെ പിടികൂടി നാട്ടുകാർ