കാസർഗോഡ്: രേഖകൾക്കായി പഞ്ചായത്തിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞ് രേഖകകൾ തിരികെ വാങ്ങാൻ ചെന്ന അപേക്ഷകയെ ആണ് പഞ്ചായത്ത് അധികൃതർ പൂട്ടിയിട്ടതായി ആരോപണം ഉയർന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
അടുക്കത്ത് ബയൽ കൊട്ടവളപ്പിൽ സാവിത്രിയെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ വിഇഒ എം അബ്ദുൽ നാസർ വാതിലിന്റെ ഓടാമ്പലിട്ട് പൂട്ടി പുറത്ത് പോയെന്നാണ് പരാതി. ഇന്നലെയാണ് സംഭവം നടന്നത്. സാവിത്രി ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിച്ച് അറിയിപ്പും ലഭിച്ചതാണ്.
ഇതോടെ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി വീട് നിർമാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയതാണെന്നും പഞ്ചായത് അധികൃതർ പറഞ്ഞു. പലതവണ സാവിത്രി ഓഫീസ് കയറിയിറങ്ങിയിരുന്ന സാവിത്രി, താൻ നൽകിയ രേഖകൾ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് വിഇഒയെ സമീപിച്ചത്.
കരാറുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ തയ്യാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്. ഒടുവിൽ, കുത്തിയിരിപ്പ് തുടങ്ങി. ഇതോടെ വിഇഒ വാതിൽ പുറത്തു നിന്ന് പൂട്ടി പോയെന്നാണ് സാവിത്രിയുടെ പരാതി. സാവിത്രിയുടെ പരാതിയിൽ വിഇഒ എം അബ്ദുൽ നാസറിനെതിരെ കേസെടുത്തു. അതിനിടെ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയിൽ സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Most Read| നീറ്റ് പരീക്ഷാ ക്രമക്കേട്; യുവത്വത്തിന്റെ സ്വപ്നങ്ങളെ ബിജെപി ആക്രമിക്കുന്നു- പ്രിയങ്ക ഗാന്ധി