ന്യൂഡെൽഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. മെയ് മാസം 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം, 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോഗത്തില്‍ ഇടിവ് വന്നിട്ടുണ്ട്.
2019ലെ ഊര്‍ജ്ജ ഉപഭോഗത്തേക്കാള്‍ കുറവ് വന്നത് കോവിഡ് രണ്ടാം തരംഗം കാരണം പ്രാദേശിക തലത്തില്‍ രാജ്യത്തിന്റെ പലയിടത്തും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ് നിഗമനം. ഇതിന് പുറമെ രാജ്യത്തെ പ്രതിസന്ധിയിലാക്കിയ രണ്ട് ചുഴലിക്കാറ്റുകളും ഊര്‍ജ്ജ ഉപഭോഗത്തിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ.
പ്രാദേശിക ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ ഊര്‍ജ്ജ ഉപഭോഗത്തിലും ഉയര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ആകെ ഊര്‍ജ്ജ ഉപഭോഗം 102.08 ബില്യണ്‍ യൂണിറ്റായിരുന്നു. 2019ല്‍ 120.02 ബില്യണ്‍ യൂണിറ്റായിരുന്നു ഉപഭോഗം.
Read Also: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം







































