തിരുവനന്തപുരം: സർവകലാശാലകളിൽ സർക്കാർ രാഷ്‌ട്രീയ ഇടപെടലുകൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന നിലപാട് ഗവർണർ കർക്കശമാക്കിയതോടെ തിരുത്തൽ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവർണർ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് ആവശ്യമായ പരിഹാര നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ഡെൽഹിയിലുള്ള ഗവർണറെക്കണ്ട് സമവായത്തിന്റെ വഴിതുറക്കാൻ അവിടെ സർക്കാർകാര്യങ്ങൾ നോക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്‌ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
17നാണ് ഗവർണർ തിരിച്ചെത്തുക. ശനിയാഴ്‌ച ഡെൽഹിയിലെത്തിയ ഗവർണർ തന്റെ നിലപാട് ആവർത്തിച്ചിരുന്നു. ഗവർണറുമായി ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. വിമർശനങ്ങൾക്ക് നേരിട്ട് മറുപടി പറയാൻ നേതൃത്വം തയ്യാറുമല്ല. പകരം ഗവർണർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന തരത്തിൽ വിശദീകരിച്ച് പ്രകോപനം ഇല്ലാതാക്കാനാണ് ശ്രമം.
സർക്കാർ ഗവർണർക്ക് നൽകിയ ആദ്യ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാൽ പരിഹാര നിർദ്ദേശങ്ങൾക്ക് കൂടുതൽ വ്യക്‌തത വരുത്തി വീണ്ടും കത്ത് നൽകാനാണ് സാധ്യത. കൂടാതെ ഉന്നത വിദ്യാഭ്യാസമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹത്തെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ശ്രമിച്ചേക്കും.
ജെഎൻയുവിലെ പ്രൊഫസറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രൻ സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് കണ്ണൂർ സർവകലാശാല വിസിയായത്. പിന്നീട് അദ്ദേഹത്തിന് ഒരു ടേം കൂടി നൽകണമെന്ന നിർദ്ദേശം ഉയർന്നപ്പോൾത്തന്നെ നിയമ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നു. ഇത് സാഹചര്യം കൂടുതൽ വഷളാക്കി.
Read Also: കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം ഉടൻ പുറത്തിറക്കും