ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം ഉടൻ. ഹരിത ട്രിബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്‌ഥിതി ദുർബല മേഖലയുടെ പരിതിയിൽ നിന്ന് ഒഴിവാക്കും. പരിസ്‌ഥിതി ദുർബല മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 31നാണ് കരട് വിജ്‌ഞാപനത്തിന്റെ കാലാവധി തീരുന്നത്.
നേരത്തെ പശ്‌ചിമ ഘട്ടത്തിലെ പരിസ്‌ഥിതിലോല മേഖലയിൽ കേരളം ഇളവ് ആവശ്യപ്പെട്ടിരുന്നു. 1,337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനൽകി. എന്നാൽ എന്ത് ഇളവാണെന്നത് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
880ൽ അധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്‌ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആദ്യം കേരളം ആവശ്യപ്പെട്ടിരുന്നത്. പശ്‌ചിമ ഘട്ടവുമായി ബന്ധപ്പെട്ട് കസ്‌തൂരി രംഗൻ സമിതി ശുപാർശ ചെയ്‌തിരുന്നത് കേരളത്തിലെ 13,109 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്‌ഥിതി ദുർബല മേഖലയാണെന്നാണ്.
ഇത് കേരളത്തിലെ പല കോണുകളിൽ നിന്നും വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുകയും, ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടർന്നാണ് കസ്‌തൂരി രംഗൻറിപ്പോർട് പഠിക്കാൻ കേരളം ഉമ്മൻ വി ഉമ്മൻ സമിതിയെ നിയോഗിച്ചത്. തുടർന്ന് 9,903.7 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പരിസ്‌ഥിതി ദുർബല മേഖലയെന്ന് ഈ സമിതി കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു.
Read Also: പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ