തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൽസര വിഭാഗത്തിലെ മലയാള ചിത്രമായ ‘നിഷിദ്ധോ’യുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.
എംറെ കൈസിന്റെ ടർക്കിഷ് ചിത്രം ‘അനേറ്റോലിയൻ ലെപേർഡ്’, അസർബൈജൻ ചിത്രം ‘സുഖ്‌റ ആൻഡ് സൺസ്’, കശ്‌മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ‘അയാം നോട്ട് ദി റിവർ ജലം’, അന്റോണേറ്റ കുസിജനോവിച് സംവിധാനം ചെയ്‌ത ‘മുറിന’, നിഷിദ്ധോ തുടങ്ങിയവയാണ് മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്നത്തെ ചിത്രങ്ങൾ.
രണ്ട് തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ അസ്‌ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം ‘എ ഹീറോ’യുടെ മേളയിലെ ആദ്യ പ്രദർശനവും ഇന്നാണ്. നിശാഗന്ധി തിയേറ്ററിൽ വൈകീട്ട് 6.30നാണു ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കൂടിയാണിത്.
അൾജീരിയൻ വംശജനായ അഹമ്മതും ട്യൂനീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം ‘എ ടെയിൽ ഓഫ് ലവ് ആൻഡ് ഡിയർ’, സ്വവർഗനുരാഗികളായ രണ്ട് യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന മാനേലോ നിയെതോ സംവിധാനം ചെയ്‌ത ഉറുഗ്വൻ ചിത്രം ‘ദി എംപ്ളോയർ ആൻഡ് എംപ്ളോയീ’ തുടങ്ങി 40 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
Read Also: ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ജപ്പാൻ