ഇനി സിനിമാ രാവുകൾ; രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം

ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് മേള നടക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. അന്താരാഷ്‌ട്ര മൽസര വിഭാഗത്തിൽ 14 സിനിമകളും, മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും

By Trainee Reporter, Malabar News
IFFK 2022
Ajwa Travels

തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) നാളെ തിരിതെളിയും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്‌റ്റ് ജോണി ബെസ്‌റ്റ് വിശിഷ്‌ടാതിഥിയാകും.

ഇറാനിൽ സ്‌ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്ന സംവിധായക മഹ്‌നാസ് മുഹമ്മദിക്ക് സ്‌പിരിറ്റ്‌ ഓഫ് സിനിമ അവാർഡ് നൽകി മുഖ്യമന്ത്രി ആദരിക്കും. യാത്രാ നിയന്ത്രണങ്ങൾ കാരണം മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത മഹ്‌നാസിന് വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചൽ സംഗാരി അവാർഡ് ഏറ്റുവാങ്ങും.

ഉൽഘാടന ചടങ്ങിന് ശേഷം അഞ്ച് മണിക്ക് പുർബയൻ ചാറ്റർജിയുടെ സിതാർ സംഗീത കച്ചേരി അരങ്ങേറും. തുടർന്ന് ഉൽഘാടന ചിത്രമായ ‘ടോറി ആന്റ് ലോകിത’ പ്രദർശിപ്പിക്കും. ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ ഈ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമാണിത്.

ഡിസംബർ ഒമ്പത് മുതൽ 16 വരെയാണ് മേള നടക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. അന്താരാഷ്‌ട്ര മൽസര വിഭാഗത്തിൽ 14 സിനിമകളും, മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകളും പ്രദർശിപ്പിക്കും.

12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാകും. 14 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക. 12,000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കും. 200ഓളം ചലച്ചിത്ര പ്രവർത്തകർ അതിഥികളായി പങ്കെടുക്കുന്ന മേളയിൽ 40ഓളം പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 50 വർഷം പൂർത്തിയാകുന്ന ‘സ്വയംവര’ത്തിന്റെ പ്രത്യേക പ്രദർശനം, ‘തമ്പ്’ എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദർശനം എന്നിവയും മേളയിൽ ഉണ്ടായിരിക്കും.

ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ചെയർമാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചൽ സംഗാരി, സ്‌പാനിഷ്‌-ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്‌നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർ അംഗങ്ങളായ ജൂറിയാണ് അന്താരാഷ്‌ട്ര മൽസര വിഭാഗത്തിലെ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നത്.

ജർമ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്‌ഹോൺ ചെയർപേഴ്‌സണായ ജൂറി ഫിപ്രസ്‌കി അവാർഡുകളും, ഇന്ദു ശ്രീകെന്ത് ചെയർപേഴ്‌സണായ ജൂറി നെറ്റ്‌പാക് അവാർഡുകളും, എൻ മനു ചക്രവർത്തി ചെയർമാനായ ജൂറി എഫ്എഫ്‌എസ്‌ഐ കെആർ മോഹനൻ അവാർഡുകളും നിർണയിക്കും.

മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി എട്ടരക്ക് കലാസാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. മുൻ നിര മ്യൂസിക് ബാൻഡുകളുടെ സംഗീതപരിപാടി, ഗസൽ സന്ധ്യ, ഫോക് ഗാനങ്ങൾ, കിഷോർ കുമാറിനും ലതാ മങ്കേഷ്‌കറിനും ഉള്ള സംഗീതാർച്ചന എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

Most Read: ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരായ ഹരജി ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE