തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് വയലാർ രാജീവൻ എന്നിവരായിരുന്നു ഹരജിക്കാർ. രാജികൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്‌ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. അതിനിടെ, സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പോലീസ് അവസാനിപ്പിച്ചു.
സജി ചെറിയാൻ ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഭരണഘടനയെ വിമർശിക്കാൻ അവകാശം ഉണ്ടെന്ന് ജില്ലാ പ്‌ളീഡറുടെ നിയമോപദേശം ലഭിച്ചിട്ടുണ്ട്.
വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമാണ്. അതേസമയം, പോലീസ് നടപടിക്കെതിരെ പരാതിക്കാരനായ അഡ്വ. ബൈജു നോയൽ കോടതിയെ സമീപിക്കുകയാണ്. ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചത്.
പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പിന്നാലെ അദ്ദേഹം മന്ത്രി സ്‌ഥാനം രാജിവെച്ചിരുന്നു. സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
Most Read: മേപ്പാടി കോളേജ് സംഘർഷം; ഇന്ന് പിടിഎ യോഗം- വിദ്യാർഥികളെ പുറത്താക്കും