കൽപ്പറ്റ: യൂണിയൻ തിരഞ്ഞെടുപ്പിനിടെ വിദ്യാർഥി സംഘർഷം ഉണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ ഇന്ന് പിടിഎ യോഗം ചേരും. സംഘർഷത്തിൽ ഉൾപ്പെട്ട അഞ്ചു വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇവരെ കോളേജിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കൂടാതെ കോളേജിലെ മയക്കുമരുന്ന് സംഘങ്ങളുടെ ട്രോബിയോക് എന്ന വാട്‍സ് ആപ് കൂട്ടായ്‌മ നിരോധിക്കാനും തീരുമാനിച്ചു.
അതേസമയം, സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജ് ഡിസംബർ 12 മുതൽ തുറന്ന് പ്രവർത്തിക്കും. കോളേജിൽ സമാധാന അന്തരീക്ഷം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞ ദിവസം തഹസിൽദാരുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. കോളേജിൽ ഉണ്ടായ സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിൻസിപ്പൽ സി സ്വർണ്ണ അറിയിച്ചു.
കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രോബിയോക്കിനെ ചോദ്യം ചെയ്‌ത എഫ്എഫ്‌ഐ നേതാവ് അപർണ ഗൗരിയെ ക്രൂരമായി മർദ്ദിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. യൂണിയൻ തിരഞ്ഞെടുപ്പിന് ഇടേയായിരുന്നു സംഘർഷം. കോളേജിലെത്തിയ അപർണ ഗൗരിയെ മുപ്പതോളം വിദ്യാർഥികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കോളേജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അപർണയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ അഭിനന്ദ്, അഭിനവ്, കിരൺ രാജ്, അലൻ ആന്റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജിൽ നിന്ന് പുറത്താക്കുക. ഇവർ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, പോളിടെക്‌നിക് കോളേജിലെ ലഹരി ഉപയോഗത്തിന്റെ ഉറവിടം കണ്ടെത്താൻ നാർക്കോട്ടിക് സെൽ അന്വേഷണം തുടങ്ങി. സംഘർഷത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർഥികൾക്ക് എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇന്ന് നടക്കുന്ന പിടിഎ യോഗത്തിൽ തീരുമാനിക്കും.
Most Read: സജി ചെറിയാനെ അയോഗ്യനാക്കണം; ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്