തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്‌റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് വയലാർ രാജീവൻ എന്നിവരാണ് ഹരജിക്കാർ.
രാജികൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്‌ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നുമാണ് ആവശ്യം. എന്നാൽ, സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അതേസമയം, സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്.
ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. ഇക്കാര്യം അറിയിച്ച് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പോലീസ് നോട്ടീസ് നൽകി. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ളിക് പ്രോസിക്യൂട്ടർ പോലീസിന് നിയമോപദേശം നൽകിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്‌ഥനായ തിരുവല്ല ഡിവൈഎസ്‌പിക്കാണ് പബ്ളിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. കോടതി ഉത്തരവ് പ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്.
ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫർ റിപ്പോർട് സമർപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. കേസെടുത്തത് ഏത് വകുപ്പുകൾ പ്രകാരമാണോ, അത് തെളിയിക്കാനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതുകൂടി ചേർത്താവും പോലീസ് കോടതിയിൽ റിപ്പോർട് നൽകുന്നത്. പോലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ.
ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പിന്നാലെ അദ്ദേഹം മന്ത്രി സ്‌ഥാനം രാജിവെച്ചിരുന്നു. സംഭവത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
Most Read: ഗുജറാത്ത്, ഹിമാചൽ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ ആരംഭിച്ചു