തിരുവനന്തപുരം: ഇരുപത്തി ഏഴാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്‌എഫ്‌കെ) ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വിഎൻ വാസവൻ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ രണ്ട് സീസണുകളും സാധാരണയിൽ നിന്ന് വിഭിന്നമായാണ് സംഘടിക്കപ്പെട്ടത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയിരുന്നു മേള. ഇത്തവണ വീണ്ടും ഡിസംബറിലേക്ക് മടങ്ങിയെത്തുകയാണ്.
രാജ്യാന്തര ഫെസ്‌റ്റിവൽ കലണ്ടർ അനുസരിച്ച് ഡിസംബറിൽ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്‌എഫ്‌കെയ്‌ക്കായി ഒരുക്കുന്നത്. ഗതകാല പ്രൗഢിയോടെ ചലച്ചിത്ര മേളയുടെ ആവേശം തിരിച്ച് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വാസവൻ അറിയിച്ചു.
രാജ്യാന്തര മൽസര വിഭാഗം, ഇന്ത്യൻ സിനിമാ നൗ, മലയാളം സിനിമാ ടുഡേ, ലോകസിനിമ തുടങ്ങിയ പൊതുവിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളാണ് മൽസര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. സിനിമകൾ 2021 സെപ്‌റ്റംബർ ഒന്നിനും 2022 ഓഗസ്‌റ്റ് 31നുമിടയിൽ പൂർത്തിയാക്കിയവ ആയിരിക്കണം. മൽസര വിഭാഗത്തിലേക്കുള്ള എൻട്രികൾ 2022 ഓഗസ്‌റ്റ് 11 മുതൽ സ്വീകരിക്കും. 2022 സെപ്‌റ്റംബർ 11 വൈകിട്ട് അഞ്ച് വരെ ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ അയയ്‌ക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.
Most Read: 12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്