ന്യൂഡെൽഹി: ചൈനീസ് സ്‌മാർട് ഫോൺ നിർമാതാക്കളുടെ 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഷവോമി ഉൾപ്പടെയുള്ള ജനപ്രിയ ബ്രാൻഡുകൾക്ക് ഈ നീക്കം കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
വിലകുറഞ്ഞ മൊബൈൽ ഫോണുകളുടെ വിപണിയിൽ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റിയൽമി, ട്രാൻഷൻ പോലെയുള്ള കമ്പനികൾ പ്രാദേശിക ഫോൺ നിർമാതാക്കളെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് ഈ തീരുമാനം. ഇന്ത്യയിലെ എൻട്രി ലെവൽ ഫോണുകളുടെ വിപണിയിൽ നിന്ന് വലിയ വരുമാനമാണ് ഷവോമിയും സമാന ബ്രാൻഡുകളും ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ചൈനയിൽ കോവിഡ് പ്രതിസന്ധി മൂലമുള്ള വെല്ലുവിളികൾക്കിടയിലും ഇന്ത്യയിൽ നിന്ന് വരുമാനം നേടാൻ ഈ കമ്പനികൾക്ക് സാധിച്ചിരുന്നു.
ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളിൽ മൂന്നിലൊന്ന് 12000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ പെട്ടവയാണ്. അക്കൂട്ടത്തിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് വിൽപനയിലുള്ളത്. ഇതിനിടെ ചൈനീസ് കമ്പനികളായ ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ സ്‌ഥാപനങ്ങൾക്കെതിരെ സാമ്പത്തിക വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സർക്കാർ നടത്തുന്നുണ്ട്. വാവേ ടെക്‌നോളജീസ്, സെഡ് ടിഇ കോർപ് തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് സർക്കാർ രാജ്യത്ത് അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളെ ഈ തീരുമാനം ബാധിക്കാനിടയില്ല. ഈ കമ്പനികളുടെ ഫോണുകളെല്ലാം താരതമ്യേന വിലകൂടിയവയാണ്. 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇറക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികളെ മാത്രമാണ് വിലക്കുക. ഇത് ഇന്ത്യൻ നിർമാതാക്കൾക്ക് ഗുണം ചെയ്യും. അതേസമയം, നോക്കിയ ഉൾപ്പടെയുള്ള ബ്രാൻഡുകളെ ഈ നീക്കം ബാധിച്ചേക്കില്ല.
ഇന്ത്യ- ചൈന അതിർത്തി തർക്കങ്ങളുടെ പശ്‌ചാത്തലത്തിൽ 2020 മുതൽ തന്നെ ഇന്ത്യ, ചൈനീസ് കമ്പനികൾക്കെതിരെ നിയന്ത്രണങ്ങളും നടപടികളും കടുപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ഇന്ത്യയിൽ ലഭ്യമായിരുന്ന നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.
മൈക്രോമാക്‌സ്, ലാവ പോലെയുള്ള ഇന്ത്യൻ ബ്രാൻഡുകൾക്ക് ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ പ്രയാസമുള്ള സ്‌ഥിതിയാണ് നിലവിലുള്ളത്. ചൈനീസ് കമ്പനികളുടെ ഈ ആധിപത്യം സ്വതന്ത്രവും മാന്യവുമായ വിപണി മൽസരത്തിന് നല്ലതല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
Most Read: ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’; ചിത്രീകരണം മുംബൈയിൽ പുനരാരംരംഭിച്ചു