തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് മൽസര വിഭാഗത്തിലെ മലയാള ചിത്രം ‘അറിയിപ്പ്’ ഉൾപ്പടെ 67 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷ ‘ചെല്ലോ ഷോ’യുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. അന്തരിച്ച അഭിനയ പ്രതിഭ പ്രതാപ് പോത്തനെ രാജ്യാന്തര മേള ഇന്ന് ആദരിക്കും.
മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത മൽസര ചിത്രം അറിയിപ്പിന്റെ കേരളത്തിലെ ആദ്യ പ്രദർശനമാണ് ഇന്ന് നടക്കുക. ടാഗോർ തിയേറ്ററിൽ ഉച്ച കഴിഞ്ഞ് രണ്ടരക്കാണ് അറിയിപ്പ് പ്രദർശിപ്പിക്കുന്നത്. ഒപ്പം റഷ്യ-ഉക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ‘ക്ളോണ്ടൈക്ക്’, ഇറാനിയൻ ചിത്രം ‘ഹൂപ്പോ’ എന്നീ ചിത്രങ്ങളും ഇന്ന് മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കും.
പാൻ നളിൻ സംവിധാനം ചെയ്‌ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷയാണ്. ഒമ്പത് വയസുകാരന് ചലച്ചിത്രങ്ങളോട് തോന്നുന്ന കൗതുകവും അടുപ്പവും വെളിച്ചത്തെ തേടിയുള്ള യാത്രയുമാണ് സിനിമയുടെ പ്രമേയം.
അന്തരിച്ച ചലച്ചിത്ര പ്രതിഭ പ്രതാപ് പോത്തൻ നായകനായ കാഫിർ, ഇറാനിൽ നിരോധിക്കപ്പെട്ട ലൈലാസ് ബ്രദേഴ്‌സ്, വീറ്റ് ഹെൽമർ ചിത്രം ദി ബ്രാ, സ്‌പാനിഷ് നിയമം തിരുത്തിയെഴുതിച്ച പ്രിസൺ 77, റഷ്യൻ ചിത്രം ബ്രാറ്റൻ, ദി ബ്ളൂ കഫ്‌താർ, യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്, ദി ഫോർ വാൾസ്, കോർസാജ്, ട്രോപിക് എന്നീ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനെത്തും. മലയാളി സംവിധായകൻ പ്രതീഷ് പ്രസാദിന്റെ ‘നോർമൽ’ എന്ന ചിത്രത്തിന്റെ ലോകത്തെ ആദ്യ പ്രദർശനവും ഇന്ന് ഉണ്ടാകും.
Most Read: ഹിമാചൽ പ്രദേശിൽ ആരാകും മുഖ്യമന്ത്രി? ഹൈക്കമാൻഡ് തീരുമാനം ഉടൻ