ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം ഉടൻ. ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗത്തിന്റെ റിപ്പോർട് ഇന്ന് ഹൈക്കമാൻഡിന് ലഭിക്കും. എംഎൽഎമാരിൽ നിന്നുതന്നെ ഒരാളെ ഉടൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കും. സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്റെ മകന് മന്ത്രിസഭയിൽ കാര്യമായ പ്രാതിനിധ്യം ഉണ്ടാവും.
തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള ചർച്ചകൾ സജീവമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ നിർണായക നിയമസഭാകക്ഷി യോഗം ചേർന്നത്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന പ്രമേയം യോഗത്തിൽ പാസാക്കി. പ്രചാരണ ചുമതലയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ് വീന്ദർ സിങ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നീ പേരുകളാണ് പരിഗണനയിൽ ഉള്ളത്.
പിന്നാലെ സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ, കുടുംബ പശ്‌ചാത്തലം ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ സമ്മർദ്ദം ശക്‌തമാക്കിയത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മറ്റാർക്കെങ്കിലും നൽകാനാകില്ലെന്നും പ്രതിഭ തുറന്നടിച്ചിരുന്നു.
എന്നാൽ, മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാനാണ് പ്രതിഭയുടെ സമ്മർദ്ദം എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. പ്രതിഭക്ക് മുഖ്യമന്ത്രി സ്‌ഥാനത്ത് എത്താൻ എംപി സ്‌ഥാനം രാജിവെക്കേണ്ടി വരും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും നിലപാട് നിർണായകമാണ്.
ഷിംലയിൽ നടന്ന യോഗത്തിൽ 40 എംഎൽഎമാരും പങ്കെടുത്തു. മുഖ്യമന്ത്രി ആരാകണം എന്നതിൽ ആദ്യഘട്ട ചർച്ചകളാണ് യോഗത്തിൽ നടന്നത്. എഐസിസി നിരീക്ഷകരായ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, ഭൂപീന്ദർ ഹൂഡ, ശുക്ള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്.
Most Read: മുസ്‌ലിം ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടി: എംവി ഗോവിന്ദൻ