ന്യൂഡെൽഹി: രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്നതിനിടെ, പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി.
ക്രൂഡ് ഓയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിൽ ഉണ്ടാകുന്ന നഷ്‌ടം നികത്താനുമാണ് നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വിൽപ്പന വിലയിൽ മാറ്റമുണ്ടായേക്കില്ല. പശ്‌ചിമേഷ്യൻ യുദ്ധം കാരണം ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഇന്ത്യയിൽ 7000ത്തോളം പെട്രോൾ പമ്പുകൾ നയാരയ്‌ക്കുണ്ട്.
ഇതിന് പിന്നാലെ മറ്റു കമ്പനികളും സമാനമായ വിലവർധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എക്‌സൈസ് തീരുവ കുറച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.73 രൂപയാണ്. കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായി അധിക എക്‌സൈസ് തീരുവ കേന്ദ്രം പരിഷ്‍കരിച്ചത്.
അന്ന് രാജ്യാന്തര എണ്ണവില ഗണ്യമായി കുറഞ്ഞതിന്റെ മെച്ചം ജനങ്ങൾക്ക് നിഷേധിച്ചുകൊണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും അഡീഷണൽ എക്‌സൈസ് നികുതി കേന്ദ്ര സർക്കാർ രണ്ടുരൂപ വീതം കൂട്ടുകയാണ് ചെയ്‌തത്. പമ്പുകളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അന്ന് കൂടിയില്ലെങ്കിലും, ജനങ്ങൾക്ക് അർഹതപ്പെട്ട ഇളവ് ലഭിച്ചില്ല.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം









































