തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 438 പകർച്ചവ്യാധി മരണങ്ങൾ കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്.
അതായത്, ഓരോ മാസവും ശരാശരി 48 പേർ വീതം പകർച്ചവ്യാധി മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, മസ്‌തിഷ്‌ക ജ്വരം തുടങ്ങി മറ്റു രാജ്യങ്ങളിൽ കണ്ടുവരുന്ന എംപോക്‌സ് പോലെയുള്ള രോഗങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തിരുന്നു.
2024 ജനുവരി മുതൽ സെപ്‌തംബർ വരെ എലിപ്പനി ബാധിച്ചാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത്. 153 പേർ. ഡെങ്കിപ്പനി ബാധിച്ച് 60 പേരും ഹെപ്പറ്റൈറ്റിസ് എ മൂലം 58 പേരും എച്ച്‌വൺഎൻവൺ ബാധിച്ച് 57 പേരും മരിച്ചു. മസ്‌തിഷ്‌ക ജ്വരം ബാധിച്ച 76 പേരിൽ 19 പേരാണ് മരിച്ചത്. പേവിഷബാധ 18 ജീവനെടുത്തു.
പനി ബാധിച്ച് മരിച്ചത് 14 പേരാണ്. ചിക്കൻപോക്‌സ് 16 പേരുടെ ജീവനെടുത്തു. ഈ കാലയളവിൽ 17,119 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. 2467 പേർ എലിപ്പനി ബാധിച്ചും 5286 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചും ചികിൽസ തേടി. 20647 പേർക്ക് ചിക്കൻപോക്‌സ് പിടിപെട്ടു. 20 ലക്ഷത്തിലേറെ പേർ പനി ബാധിതരായിരുന്നു.
കാലാവസ്‌ഥാ വ്യതിയാനം, മനുഷ്യരുടെയും ജന്തുക്കളുടെയും ആവാസവ്യവസ്‌ഥയിൽ മാറ്റം, അതിഥി തൊഴിലാളികളുടെ വർധനവ്, പരിസര മലിനീകരണം തുടങ്ങി വിവിധ കാരണങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ