ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സ്‌മരണാർഥം നടത്താനിരുന്ന ചടങ്ങുകൾ മാറ്റിവെച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇറാനിൽ നിന്ന് വിക്ഷേപിച്ച പത്ത് ഡ്രോണുകളും രണ്ട് ക്രൂസ് മിസൈലുകളും തടഞ്ഞതായി ഖത്തർ അറിയിച്ചു. മൂന്ന് മിസൈലുകളും 121 ഡ്രോണുകളും വെടിവെച്ചിട്ടതായി യുഎഇയും അറിയിച്ചു. ഇറാഖിന്റെയും സിറിയയുടെയും വ്യോമാതിർത്തിയിലൂടെ കടന്നുപോയ ഇറാനിൽ നിന്നുള്ള മിസൈൽ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി തുർക്കി അറിയിച്ചു.
യുഎഇ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഫ്രാൻസും അറിയിച്ചു. സഖ്യ രാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രി വ്യക്‌തമാക്കി. അതിനിടെ, സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ലാഹോർ, കറാച്ചി കോൺസുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലല്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദ്ദേശിച്ചു.
സൗദി, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും സമാന നിർദ്ദേശങ്ങൾ യുഎസ് നൽകിയിട്ടുണ്ട്. അതിനിടെ, ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം വെച്ച് യുഎസ് ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ഡേന കടലിൽ മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന 101 പേരെ കാണാതാവുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Most Read| മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ





































