ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം നടത്തിയതിൽ മാപ്പ് ചോദിച്ച് ഇറാൻ. ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തിൽ മറ്റു അയൽ രാജ്യങ്ങളെ ആക്രമിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇറാനെ ആക്രമിച്ചാൽ മാത്രമേ ഇനി അയൽ രാജ്യങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകൂ എന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇറാൻ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഇറാൻ ആക്രമണം നടത്തിയ അയൽരാജ്യങ്ങളോട് മാപ്പു പറയുന്നു. അയൽ രാജ്യങ്ങൾക്കുനേരെ ഇനി ആക്രമണം ഉണ്ടാകില്ല. ഇറാനെ ആക്രമിച്ചാൽ മാത്രമേ ആ രാജ്യങ്ങളിലേക്ക് മിസൈൽ അയക്കൂ”- മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ‘ഇറാൻ കീഴടങ്ങില്ല’ എന്നും ഇറാൻ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കൾക്ക് അവരുടെ കുഴിമാടങ്ങളിലേക്ക് കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചത്. ഇത് മേഖലയിൽ കടുത്ത സംഘർഷാവസ്ഥയും അനിശ്ചിതത്വവും പടരാൻ ഇടയാക്കിയിരുന്നു.
സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാൻ ആക്രമിച്ചത്. ഹോർമുസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാൻ തുറമുഖങ്ങൾക്കും ഇന്ധന ടാങ്കറുകൾക്കും നേരെ ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. പിന്നാലെ, ഇറാൻ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.
Most Read| അക്ഷരങ്ങളെ ഉൾക്കാഴ്ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം






































