വാഷിങ്ടൻ: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതോടെ പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നു. ഇറാൻ വഴങ്ങുന്നില്ലെങ്കിൽ നാവിക ഉപരോധം അടക്കമുള്ള തന്റെ മുന്നിലുള്ള സാധ്യതകൾ ചൂണ്ടിക്കാണിച്ചുള്ള ലേഖനം പങ്കുവെച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
ഇന്ത്യയെയും ചൈനയെയും സമ്മർദ്ദത്തിൽ ആക്കുമെന്ന് പരാമർശിച്ചുള്ള ലേഖനമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പങ്കുവെച്ചത്. ഒരു യുഎസ് വാർത്താ പോർട്ടലിൽ വന്ന ലേഖനമാണിത്. ”അമേരിക്ക മുന്നോട്ടുവെച്ച അവസാന കരാറിന് ഇറാൻ വഴങ്ങിയില്ലെങ്കിൽ, ട്രംപ് മുന്നറിയിപ്പ് നൽകിയതുപോലെ ടെഹ്‌റാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കാൻ ബോംബിടാൻ സാധ്യതയുണ്ട്.
അല്ലെങ്കിൽ, ഇതിനകം തന്നെ തകർച്ചയിലായ ഇറാനിയൻ സമ്പദ്‌വ്യവസ്‌ഥയെ ശ്വാസം മുട്ടിക്കുന്നതിനും ചൈനയുടെയും ഇന്ത്യയുടേയും പ്രധാന എണ്ണ സ്രോതസുകളിൽ ഒന്നിനെ വെട്ടികുറച്ചുകൊണ്ട് നയതന്ത്ര സമ്മർദ്ദം വർധിപ്പിക്കുന്നതിനും അദ്ദേഹം തന്റെ വിജയകരമായ ഉപരോധ തന്ത്രം വീണ്ടും പ്രയോഗിച്ചേക്കാം”- ലേഖനത്തിൽ പറയുന്നു.
വെനസ്വേലൻ നടപടികൾക്ക് നേതൃത്വം നൽകിയ യുഎസ്എസ് ജെറാൾഡ് ഫോർഡ് എന്ന വിമാനവാഹിനി കപ്പൽ, അഗ്‌നിബാധയെ തുടർന്നുണ്ടായ അറ്റകുറ്റപ്പണികൾക്കും നാവിക സേനാംഗങ്ങളുടെ വിശ്രമത്തിനും ശേഷം ഇപ്പോൾ പേർഷ്യൻ കടലിലാണ്. യുഎസ്എസ് എബ്രഹാം ലിങ്കൺ അടക്കമുള്ള മറ്റു പ്രധാന നാവിക സന്നാഹങ്ങളും അവിടെയുണ്ടെന്നും ഇതിൽ പറയുന്നു.
ഹോർമുസ് കടലിന്റെ നിയന്ത്രണം, ആണവ വിഷയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനം ആവാത്തതിനെ തുടർന്നാണ് യുഎസ്-ഇറാൻ ചർച്ച പരാജയപ്പെട്ടത്. സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിപ്പിച്ചതായും തങ്ങൾ മടങ്ങുകയാണെന്നും യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ ഇസ്‌ലാമാബാദിൽ 21 മണിക്കൂറോളം നീണ്ടുനിന്ന മാരത്തൺ ചർച്ചയാണ് ഫലം കാണാതെ അവസാനിച്ചത്. യുഎസിന്റെ കടുത്ത നിലപാടുകളാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് ഇറാന്റെ പ്രതികരണം. ഹോർമുസ്, ആണവ വിഷയങ്ങളിൽ യുഎസിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഇറാൻ വ്യക്‌തമാക്കി.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































