റാഞ്ചി: ജാർഖണ്ഡിൽ ജഡ്ജിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ജഡ്ജിയെ വാഹനമിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ. കേസ് ജാർഖണ്ഡ് ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും.
ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ അറിയിച്ചു. ജഡ്ജിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നാണ് സൂചന.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ധൻബാദിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്ത് വെച്ച് ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജ് ഉത്തം ആനന്ദിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ഉത്തം ആനന്ദ്. അപകടമുണ്ടാക്കിയ ശേഷം വാഹനം അതിവേഗത്തിൽ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ ഓടിക്കൂടിയ ആളുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ ഉണ്ടായ അപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കൊലപാതകം തന്നെയെന്ന് വ്യക്തമാവുകയായിരുന്നു.
Also Read: ഇന്ത്യൻ സുരക്ഷാ സേനക്ക് പാക് ഏജൻസിയുടെ വ്യാജ കോളുകൾ; വിവരങ്ങൾ ചോർത്താൻ ശ്രമം; ജാഗ്രത




































