ന്യൂഡെല്‍ഹി: ധൻബാദ് ജഡ്‌ജ് ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് എഫ്ഐആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌ത് സിബിഐ. ജൂലൈ 29നും ആഗസ്‌റ്റ് 13നും ഫയല്‍ ചെയ്‌ത മോഷണക്കേസുകളിലെ രണ്ട് എഫ്ഐആറുകളാണ് സിബിഐ വീണ്ടും രജിസ്‌റ്റര്‍ ചെയ്‌തത്.
ജഡ്‌ജിയുടെ മരണത്തിന്റെ തലേദിവസം റെയില്‍വേ കോൺട്രാക്‌ടറായ പൂര്‍ണേന്ദു വിശ്വകര്‍മയുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ മോഷ്‌ടിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. മോഷണക്കേസും ജഡ്ജിയുടെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
ജൂലൈ 28നാണ് ധന്‍ബാദ് ജില്ലാ ജഡ്‌ജിയായ ഉത്തം ആനന്ദ് കൊല്ലപ്പെട്ടത്. രാവിലെ നടക്കാന്‍ പോയ അദ്ദേഹത്തെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്ന നിഗമനത്തിൽ ആദ്യം എത്തിയിരുന്നെങ്കിലും, സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം അപകടം ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു. രക്‌തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന ഉത്തം ആനന്ദിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ധന്‍ബാദിലെ മാഫിയാ സംഘം നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്ന ജഡ്‌ജിയായിരുന്നു ഉത്തം ആനന്ദ്. ബിജെപി എംഎല്‍എ പ്രതിയായ ഒരു കൊലക്കേസും അദ്ദേഹത്തിന്റെ ബെഞ്ച് പരിഗണിച്ചിരുന്നു. അദ്ദേഹം കൈകാര്യം ചെയ്‌ത കേസുമായി ബന്ധപ്പെട്ട പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് ആഗസ്‌റ്റ് നാലു മുതൽ സിബിഐ ഏറ്റെടുക്കുകയായിരുന്നു.
Read also: ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി