ന്യൂഡെൽഹി: ജാർഖണ്ഡ് ജില്ലാ ജഡ്‌ജ് ഉത്തം ആനന്ദിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) പുതിയ ഉദ്യോഗസ്‌ഥരുടെ സംഘത്തെ നിയോഗിച്ചതായി റിപ്പോർട്. ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
വിസ്‌താരത്തിനിടെ ജാർഖണ്ഡ് ഹൈക്കോടതി തുടർച്ചയായി അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച പശ്‌ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥരിൽ ഈ മാറ്റം. കേസിൽ കുറ്റക്കാരാണെന്ന് സംശയിക്കുന്നവരെ നാല് മാസത്തെ ഇടവേളയിൽ രണ്ട് ബ്രെയിൻ മാപ്പിംഗ് ടെസ്‌റ്റിന് വിധേയമാക്കിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഹൈക്കോടതി കഴിഞ്ഞ വാദത്തിൽ സിബിഐ ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ രാജ്യതലസ്‌ഥാനത്തെ സിബിഐയുടെ പ്രത്യേക ക്രൈം യൂണിറ്റ്-2ലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് സൂപ്രണ്ട് (എസ്‌പി) റാങ്കിലുള്ള വികാസ് കുമാറാണ് സിബിഐയുടെ പുതിയ അന്വേഷണ സംഘത്തെ നയിക്കുക. നേരത്തെ അന്വേഷണ ചുമതല വഹിച്ചിരുന്ന എഎസ്‌പി അജയ് ശുക്ളക്ക് പകരമാണ് അദ്ദേഹം എത്തുന്നത്.
അതേസമയം, ജയിലിൽ കഴിയുന്ന പ്രതികളായ രാഹുൽ വർമയെയും ലഖൻ വർമയെയും ചോദ്യം ചെയ്യാൻ അനുമതി തേടി പുതിയ സംഘം കോടതിയെ സമീപിച്ചിരുന്നു. ജനുവരി 29 മുതൽ ജനുവരി 31 വരെ ഇരുവരെയും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം), 201 (തെറ്റായ വിവരങ്ങൾ നൽകൽ) തുടങ്ങിയ വകുപ്പുകളാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരായ ലഖൻ വർമക്കും രാഹുൽ വർമക്കും എതിരെ എൻഐഎ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
ജഡ്‌ജി ആനന്ദിന്റെ കൊലപാതകം അന്വേഷിക്കാൻ ജാർഖണ്ഡ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ലഖൻ വർമയെയും രാഹുൽ വർമയെയും ആദ്യം അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ഈ വർഷം ഓഗസ്‌റ്റിൽ സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോൾ രണ്ട് പ്രതികളെയും കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read: 85 സ്‌പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്‌ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ