കൊച്ചി: കാലടി സർവകലാശാലയിൽ അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം വിദ്യാർഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ വകുപ്പ് അധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി. പ്രവേശനം വിവാദമായതോടെയാണ് നടപടി.
ഒന്ന് മുതൽ അഞ്ച് സെമസ്‌റ്റർ വരെ ബിരുദ പരീക്ഷ വിജയിച്ചവർക്കേ എംഎ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുള്ളൂ. അങ്ങനെയുള്ളവരേ മാത്രമേ എംഎക്ക് പ്രവേശിപ്പിക്കാവൂ. എന്നാൽ തോറ്റവർക്കും കാലടി സർവകലാശാലയിൽ പ്രവേശനം നൽകിയെന്ന ആരോപണമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലറുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
അഞ്ചാം സെമസ്‌റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എംഎക്ക് പ്രവേശനം നേടിയവരെ പുറത്താക്കാനാണ് നിലവിലെ തീരുമാനം. ഇത്തരത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരം കൈമാറാൻ വൈസ് ചാൻസലർ വിവിധ വകുപ്പ് അദ്ധ്യക്ഷൻമാർക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് മുമ്പ് വിവരം നൽകാനാണ് നിർദ്ദേശം. എന്നാൽ അഞ്ചാം സെമസ്‌റ്റർ വിജയിച്ചവരാണ് പ്രവേശന പരീക്ഷ എഴുതിയതെന്നായിരുന്നു കഴിഞ്ഞ ദിവസം സർവകലാശാല നൽകിയ വിശദീകരണം.
ആറാം സെമസ്‌റ്റർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാം. ഇവർ മൂന്ന് മാസത്തിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതനുസരിച്ച് ഈ മാസം 31നകം ഫൈനല്‍ മാര്‍ക്ക് ഷീറ്റോ ബിരുദ സര്‍ട്ടിഫിക്കറ്റോ നൽകാത്തവരുടെ അഡ്‌മിഷന്‍ റദ്ദാക്കാനും ഇത് ഉറപ്പു വരുത്താനും വിസി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം കർശനമായി പാലിക്കാൻ പ്രൊഫസർ ഇൻ ചാർജ് ഓഫ് എക്‌സാമിനേഷൻ വകുപ്പ് അധ്യക്ഷൻമാരോടും, പ്രാദേശിക കേന്ദ്രം ഡയക്‌ടർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങി; പ്രതിസന്ധി രൂക്ഷമാവുന്നു