കൊച്ചി: അധ്യാപകൻ അശ്‌ളീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയുടെ പ്രതിഷേധം. മലയാളം വിഭാഗം ഗവേഷകയാണ് വൈസ് ചാൻസലറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ നവംബർ 30ന് സർവകലാശാല കാമ്പസിൽ വെച്ച് സംസ്‌കൃത വിഭാഗം അധ്യാപകനായ എം അഷ്‌റഫ് അശ്‌ളീല ചുവയോടെ സംസാരിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് പരാതി.
കാമ്പസ് ഇന്റേണൽ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. പരാതി അന്വേഷിച്ച കമ്മിറ്റി അധ്യാപകനെതിരെ അച്ചടക്ക നടപടിയ്‌ക്ക് ശുപാർശ ചെയ്യുകയും വിസിയ്‌ക്ക് റിപ്പോർട് നൽകുകയും ചെയ്‌തു. എന്നാൽ, തുടർ നടപടികൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ വിദ്യാർഥിനി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
എന്നാൽ, വിസി സ്‌ഥിരമായി സർവകലാശാലയിൽ ഉണ്ടാകാത്തതിനെ തുടർന്നാണ് നടപടി വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ ചുമതല വഹിക്കുന്ന കാലിക്കറ്റ് സർവകലാശാല വിസിയായ പ്രൊഫ.എംകെ ജയരാജിന് കമ്മിറ്റിയുടെ ശുപാർശ അയച്ചിട്ടുണ്ടെന്നും വിസിയുടെ തീരുമാനത്തിന് അനുസരിച്ച് അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
Also Read: പരസ്യ വിചാരണ; കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി