കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന് പരാതി. മിനിമം യോഗ്യതയില്ലാത്തത് കൊണ്ട് സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിയ അപേക്ഷകരെ അസിസ്‌റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചെന്നാണ് പരാതി. കാലടി സർവ്വകലാശാലക്ക് നാക് എ+ ഗ്രേഡ് നൽകിയ നാക് ടീം ചെയർമാന്റെയും, മുൻ വിസിയുടെയും ഡീനിന്റെയും ഗവേഷണ വിദ്യാർഥികള്‍ക്കാണ് നിയമനം നല്‍കിയതെന്നാണ് പരാതി.
അപേക്ഷകരുടെ മറ്റു സർവകലാശാലകളിൽ നിന്നും നേടിയ ബിരുദത്തിന് തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെയും പരിശോധിക്കാതെയും നിയമനം നൽകിയതിലും ദുരൂഹതയുള്ളതായും ആക്ഷേപമുണ്ട്. എന്നാല്‍ ആരോപണം മുൻ വൈസ് ചാൻസലര്‍ നിഷേധിച്ചു.
അതേസമയം, കോവിഡ് കാലത്ത് തിരക്കിട്ട് നടത്തിയ അധ്യാപക നിയമനങ്ങള്‍ അന്വേഷിക്കണമെന്നും സ്‌ക്രീനിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞ അയോഗ്യരായ അപേക്ഷകരുടെ നിയമനങ്ങൾ ഉടനടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
Read Also: പിസി ജോർജിന് എതിരെ കേസെടുത്തത് ഇരട്ടത്താപ്പ്; കെ സുരേന്ദ്രൻ