തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി സർവീസ് നടത്തുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ഉണ്ടായിരുന്ന ഈ സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കുടുതല്‍ വിദ്യാർഥികള്‍ പഠിക്കുന്ന സ്കൂളുകളിലായിരിക്കും സർവീസ് ഉണ്ടാവുക. വിദ്യാർഥികളുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിനായി സ്കൂൾ ബസുകള്‍ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ ബസുകളുടെ നിലവിലെ സ്ഥിതി അറിയാന്‍ ഡെപ്യൂട്ടി ഡയറക്ടർമാരോട് റിപ്പോർട് തേടിയിട്ടുണ്ട്. അത് കിട്ടിയ ശേഷം നേരിട്ട് ഇടപെടും. എംഎല്‍എമാരോടും എംപിമാരോടും പഞ്ചായത്ത് മെമ്പർമാരോടും അടക്കം സഹായം ആവശ്യപ്പെടും; മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനും ചുമതല നല്‍കിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസർമാരും സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതും പോലീസാണ്.
സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബർ 20ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യ വാഹനങ്ങളായാലും, സ്കൂള്‍ വാഹനങ്ങളായാലും ഡ്രൈവര്‍ക്ക് 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്കൂള്‍ സേഫ്റ്റി ഓഫിസറായി നിയോഗിക്കും. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത്, സ്റ്റേഷന് ഹൗസ് ഓഫിസറാണ്. നിര്‍ജീവമായ സ്കൂള്‍ പിടിഎകള്‍ അതിവേഗത്തില്‍ പുനഃസംഘടിപ്പിക്കാനും നിർദ്ദേശിച്ചതായി മന്ത്രി വ്യക്തമാക്കി.
Most Read: ഡെൽഹി കോടതിയിലെ വെടിവെപ്പ്; രണ്ട് പേർ അറസ്റ്റിൽ







































