ന്യൂഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ അറസ്‌റ്റിൽ. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ ഡെൽഹി പോലീസിന്റെ പ്രത്യേക സെൽ അറസ്‌റ്റ് ചെയ്‌തത്. ഉമാങ്, വിനയൻ എന്നിവരാണ് അറസ്‌റ്റിലായത് എന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. രണ്ട് പ്രതികളും വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ഹൈദർപുർ സ്വദേശികളാണ്.
വെടിവെപ്പ് നടന്ന വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയുടെ ഗേറ്റ് നമ്പർ 4 ൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം നടന്ന ദിവസം ഉമാങ്, രണ്ട് പേർക്കൊപ്പം രോഹിണി സെക്റ്റർ 9ലെ ഒരു മാളിൽ എത്തി, അവിടെ നിന്ന് എല്ലാവരും അഭിഭാഷകരുടെ വേഷം ധരിച്ചു.
കൂട്ടാളികൾക്കൊപ്പം കോടതിയിൽ എത്തിയ ഉമാങ് രണ്ട് പേരെ കോടതിമുറിയിലേക്ക് പറഞ്ഞയക്കുകയും ഇയാൾ കാറിൽ തന്നെ ഇരിക്കുകയും ആയിരുന്നു. കൃത്യം നടത്തിയ ശേഷം ഇതേ വാഹനത്തിൽ കയറി രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറയുന്നു. എന്നാൽ പദ്ധതി തെറ്റുകയും കൂട്ടാളികൾ കോടതി മുറിയിൽ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്‌തതോടെ ഉമാങ് അവിടെ നിന്നും രക്ഷപ്പെടുക ആയിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. ഗുണ്ടാ നേതാവായ ജിതേന്ദർ ഗോഗിയെ രോഹിണി കോടതി ജഡ്‌ജിക്ക് മുന്നിൽ ഹാജരാക്കിയപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. അഭിഭാഷകരുടെ വേഷം ധരിച്ച അക്രമികൾ ജിതേന്ദ്രയ്‌ക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു. സംഭവ സ്‌ഥലത്ത് വെച്ച് തന്നെ ജിതേന്ദ്ര കൊല്ലപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് അക്രമികളും കൊല്ലപ്പെടുകയായിരുന്നു.
Most Read: കാലാവസ്‌ഥ മോശം; സംസ്‌ഥാനത്ത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു