തിരുവനന്തപുരം: മോശം കാലാവസ്‌ഥയെ തുടർന്ന് സംസ്‌ഥാനത്ത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും, മംഗലാപുരത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചി നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇറക്കിയത്. കാലാവസ്‌ഥ അനുകൂലമാകുന്നതോടെ ഇവ അതാത് വിമാനത്താവളങ്ങളിൽ ഇറങ്ങുമെന്ന് അധികൃതർ വ്യക്‌തമാക്കി.
കനത്ത മഞ്ഞിനെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നത്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയർ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. ഉടൻ തന്നെ അതാത് വിമാനത്താവളങ്ങളിലേക്ക് മടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എയർ ഇന്ത്യ വ്യക്‌തമാക്കി.
അതേസമയം തന്നെ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നത് യാത്രക്കാർക്ക് തടസം സൃഷ്‌ടിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മൂന്നരയ്‌ക്ക് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനമാണ് ഇതുവരെ പുറപ്പെടാൻ സാധിക്കാതെ വിമാനത്താവളത്തിൽ തന്നെ കിടക്കുന്നത്. വിമാനത്തിലെ 186 യാത്രക്കാരും വിമാനത്താവളത്തിലെ ലോഞ്ചിൽ തന്നെ കഴിയുകയാണ്. ഇവരിൽ 30 പേർ കുട്ടികളാണ്.
Read also: കോഴിക്കോട് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു