തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം ചെയ്തു.
മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ജാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരാണ് മരിച്ചത്. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ച മൂന്നുപേരും.
കമ്പനിയിലെ എട്ടുപേരാണ് അപകടം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നവർ. അഞ്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഒമ്പതുപേർ ചികിൽസയിലാണ്.
മെഡിക്കൽ കോളജിൽ എംബാം കഴിഞ്ഞയുടനെ ആംബുലൻസിൽ മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പത് മണിക്കുള്ള ഇൻഡിഗോ ഫ്ളൈറ്റിൽ അൽമോലിന്റെ മൃതദേഹം നാട്ടിലെത്തിക്കും. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിക്കുള്ള വിമാനത്തിൽ കൊണ്ടുപോകും. പട്ന, ഭോപ്പാൽ, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടുപോവുക.
അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തെ കുറിച്ചും ദുരന്ത സാധ്യതകളെ കുറിച്ചും സാങ്കേതിക, നിയമപര തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപകട സാധ്യതകൾ പൂർണമായി വിലയിരുത്തിയ ശേഷം മാത്രമേ നിർത്തിവച്ചിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































