തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത് ഉണ്ടായ ദുരന്തത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമപരിശോധനയും പാരിസ്‌ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തുരങ്കപാത നിർമാണം നിർത്തിവെച്ചു. കേന്ദ്ര സർക്കാർ തുരങ്ക നിർമാണത്തിനായി പാരിസ്‌ഥിതികാനുമതി നൽകിയപ്പോൾ നൽകിയ നിർദ്ദേശങ്ങൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് വിശദമായ പഠനത്തിന് ശേഷം മാത്രം തുരങ്കപാത നിർമാണം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്ത് അദാനി ഗ്രൂപ്പ് 49 ശതമാനം ഓഹരി എംഎസ്‌സിക്ക് നൽകാൻ മുൻകൂർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിശോധിച്ച് നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. കമ്മിറ്റിയുടെ നിർദ്ദേശം മന്ത്രിസഭ വീണ്ടും പരിശോധിക്കും. കേരളത്തിന്റെ താൽപര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം



































