ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയൻ ഊർജ പ്രതിസന്ധി ലോക്‌സഭയിൽ ഉന്നയിച്ചത്.
”ആധുനിക ഊർജ ചരിത്രത്തിൽ ഇത്തരത്തിലൊരു ഘട്ടം ലോകം ഇതുവരെയും നേരിട്ടിട്ടില്ല. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണ നില സുരക്ഷിതമാണ്. ഹോർമുസ് വഴി എത്തിച്ചിരുന്നതിനേക്കാൾ കൂടുതൽ എണ്ണ നിലവിൽ ശേഖരിച്ചിട്ടുണ്ട്.
പ്രതിസന്ധിക്ക് 45% ക്രൂഡ് ഓയിൽ ഹോർമുസ് വഴിയായിരുന്നു ഇറക്കുമതി ചെയ്‌തത്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയ്‌ക്കൊന്നും യാതൊരു പ്രതിസന്ധിയും നിലവിലില്ല. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കും”- ഹർദീപ് സിങ് പുരി പറഞ്ഞു.
എൽപിജി പ്രതിസന്ധി ഒരു തുടക്കം മാത്രമാണെന്നും വലിയ പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. പശ്‌ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഹോർമുസ് അടച്ചു. ഇത് നമുക്ക് വലിയൊരു പ്രതിസന്ധിയുണ്ടാക്കും. കാരണം നമുക്ക് ആവശ്യമായ എണ്ണയുടെ വലിയൊരു ഭാഗവും ഹോർമുസ് വഴിയാണ് വരുന്നത്.
കച്ചവടക്കാരെ പാചകവാതക പ്രതിസന്ധി വളരെയധികം ബാധിച്ചു. ഊർജ സുരക്ഷയാണ് എല്ലാ രാജ്യങ്ങളുടെയും അടിസ്‌ഥാനം. എവിടെ നിന്ന് ഗ്യാസ് വാങ്ങണം, എവിടെ നിന്ന് എണ്ണ വാങ്ങണം എന്നത് യുഎസ് തീരുമാനിക്കുന്നത് എന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Most Read| ‘ജെൻ സീ’കളുടെ പ്രിയ പാനീയം; ബബിൾ ടീ കുടിക്കുന്നവർ ശ്രദ്ധിക്കുക!






































