മലക്കപ്പാറ: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്. കേരള-തമിഴ്നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബി-രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ പുലി പിടിച്ചത്.
മഴക്കാലമായതിനാൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ബേബിയും കുടുംബവും മലക്കപ്പാറയിലെ റോപ്പ്മട്ടത്ത് കുടിൽ കെട്ടി താമസിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി കുടിൽ തകർത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലി കടിച്ചെടുത്ത് ഓടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന ബേബി പിന്നാലെ പാഞ്ഞ് പുലിയെ നേർക്കുനേർ നേരിട്ടാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
ഞെട്ടിയുണർന്ന ബേബി കുട്ടിയെ കഴുത്തിൽ കടിച്ചുകൊണ്ട് പുലി ഓടിമറയുന്നതാണ് കണ്ടത്. കൈയിൽ കരുതിയ കല്ലുമായി ബേബി പുലിയുടെ പിന്നാലെ പാഞ്ഞു. കാടിനകത്തേക്ക് കടക്കുന്നതിന് തൊട്ടുമുൻപ് ബേബിക്ക് കുഞ്ഞിന്റെ കാലിൽ പിടികിട്ടി. അതേനിമിഷം, കൈയിലിരുന്ന കല്ലുകൊണ്ട് പുലിയെ ആഞ്ഞിടിക്കുകയും ചെയ്തു.
ഇതോടെ, കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിൽ മറഞ്ഞു. മാതാപിതാക്കളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ തിരികെ കുടിലിൽ എത്തിച്ചത്. 2 വയസുകാരിയായ അനുജത്തിയും കുടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും എത്തുന്ന സമയംകൊണ്ട് വീണ്ടും പുലി രണ്ടുവട്ടം പരിസരത്ത് എത്തി.
കുഞ്ഞിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ എത്തിച്ച് ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. തലയിൽ പുലിയുടെ കടിയേറ്റിട്ടുണ്ട്. പല്ല് തലയോട്ടിയിൽ തുളച്ചുകയറി തലച്ചോറിൽ ക്ഷതം ഏൽപ്പിച്ചതായി ഡോക്ടർമാർ അറിയിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!





































