കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഇന്നലെ വൈകുന്നേരം ആണ് പോസ്റ്റ്മോർട്ടം പൂര്‍ത്തിയാക്കിയത്.
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. വടകര റൂറല്‍ എസ്പി ഇന്നലെ രാത്രി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രതീഷിന്റെത് തൂങ്ങിമരണം എന്നായിരുന്നു പ്രാഥമിക സൂചന. എന്നാല്‍ യുഡിഎഫ് നേതൃത്വം മരണത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു.
രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പാനൂര്‍ യോഗത്തില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ പരിശോധനകള്‍ പോലീസ് നടത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ഏപ്രില്‍ 9ന് കശുമാവിന് തോട്ടത്തിലാണ് രതീഷിന്റെ മൃതദേഹം കണ്ടത്. രതീഷ് എങ്ങനെ ഇവിടെയെത്തിയെന്ന് പോലീസ് അന്വേഷിക്കും. പ്രദേശവാസികൾ ആരെങ്കിലും ഒളിത്താവളം ഒരുക്കി നല്‍കിയിരുന്നോയെന്നും പരിശോധിക്കും. ചെക്യാടുള്ള വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്.
Also Read: ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്










































