തിരുവനന്തപുരം: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകവേ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്. കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ കളക്‌ടർമാർക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. ലോക്ക്‌ഡൗൺ പോലെയുള്ള കടുത്ത നിയന്ത്രണങ്ങൾ നിലവിൽ പരിഗണനയിൽ ഇല്ലെന്നാണ് വിവരം.
പൊതു സ്‌ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവരുന്നത് അടക്കമുള്ള കാര്യങ്ങളന് പരിഗണിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കി ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. മാനദണ്ഡങ്ങളുടെ ലംഘനം, മാസ്‌ക് ധരിക്കൽ തുടങ്ങിയവ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും.
അഞ്ചാം ഘട്ട ലോക്ക്‌ഡൗൺ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്ര നിർദ്ദേശം ഏപ്രിൽ 30 വരെ തുടരും. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിപി ജോയ് പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. 55 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക സംരക്ഷണം ഒരുക്കും.
എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിന് മുകളിലാണ്. കൂടുതൽ രോഗികൾ എറണാകുളത്താണ്.
Also Read: കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ