ശ്രീനഗര്‍: അഫ്‌ഗാനിസ്‌ഥാനെ ചൂണ്ടി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്‌തി. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ന് കുല്‍ഗാമിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഫ്‌ത. ‘ജമ്മു കശ്‌മീരിലെ ജനങ്ങള്‍ നേരിടുന്നതിനെ സഹിക്കാന്‍ ധൈര്യം ആവശ്യമാണ്. അവര്‍ക്ക് ക്ഷമ കെടുന്ന ദിവസം നിങ്ങള്‍ നശിക്കും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. നോക്കൂ, എന്താണ് നമ്മുടെ അയല്‍പ്പക്കത്ത് സംഭവിക്കുന്നത്. ശക്‌തരായ യുഎസ് സൈന്യത്തെ രാജ്യം വിടാന്‍ താലിബാന്‍ നിര്‍ബന്ധിതരാക്കി’- എന്നായിരുന്നു മുഫ്‌തിയുടെ വാക്കുകൾ.
കേന്ദ്ര സര്‍ക്കാരിന് ഇപ്പോഴും അവസരമുണ്ട്. സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ ആരംഭിക്കൂ. ആര്‍ട്ടിക്കിള്‍ 370 പുനഃസ്‌ഥാപിക്കൂ, കവര്‍ന്നതൊക്കെ തിരികെ നല്‍കൂ എന്നും മുഫ്‌തി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെഹ്ബൂബയുടെ പ്രസ്‌താവനയ്‌ക്ക് എതിരെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രംഗത്തെത്തി. ഈ സമയത്ത് ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് നിര്‍മല മുഫ്‌തിയോട് അഭ്യര്‍ഥിച്ചു. ജമ്മു കശ്‌മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.
Also Read: ‘താലിബാനെ അംഗീകരിക്കില്ല’; വ്യക്‌തമാക്കി യൂറോപ്യന്‍ യൂണിയൻ








































