ന്യൂഡെൽഹി: ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന നടപടികളൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി പ്രസിഡണ്ട് മുഹമ്മദ് മുയിസു. നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശേഷമാണ് മുയിസുവിന്റെ പ്രതികരണം.
‘ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മാലദ്വീപിന്റെ വിലമതിക്കാനാകാത്ത പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യ. പരസ്‌പര ബഹുമാനത്തിന്റെയും പങ്കാളിത്ത താൽപര്യങ്ങളുടെയും അടിസ്‌ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം. വിവിധ മേഖലകളിലുള്ള മറ്റു രാജ്യങ്ങളുമായി സഹകരണം വർധിക്കുമ്പോഴും നമ്മുടെ മേഖലയുടെ സുരക്ഷയെയും സ്‌ഥിരതയെയും ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാലദ്വീപ് പ്രതിജ്‌ഞാബന്ധമാണ്’- ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുയിസു പറഞ്ഞു.
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത് ആഭ്യന്തര വിഷയങ്ങളുടെ അടിസ്‌ഥാനത്തിലാണെന്നും മുയിസു പറഞ്ഞു. ‘മാലദ്വീപിന്റെയും ഇന്ത്യയുടേയും മുൻഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരുരാജ്യങ്ങൾക്കും ഇപ്പോൾ മെച്ചപ്പെട്ട ധാരണയുണ്ട്. മാലദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഞാൻ നടപ്പാക്കിയത്. ആഭ്യന്തര പ്രാധാന്യം അനുസരിച്ചുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങളാണ് സമീപകാലത്തെ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നത്. പഴയ കരാറുകൾ പുനഃപരിശോധിച്ചത് അത് ഞങ്ങളുടെ ദേശീയ താൽപര്യങ്ങളുമായി ചേർന്ന് പോകുന്നുവെന്നും മേഖലയിലെ സ്‌ഥിരതയ്‌ക്ക് ഗുണപരമായ സംഭാവന നൽകുന്നുവെന്ന് ഉറപ്പിക്കാനുമാണ്’- മുയിസു പറഞ്ഞു.
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടതും ലക്ഷദ്വീപ് ടൂറിസം പ്രോൽസാഹിപ്പിച്ചുകൊണ്ടുള്ള സാമൂഹിക മാദ്ധ്യമ പോസ്‌റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് മാലദ്വീപിലെ മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളും ഇന്ത്യ- മാലദ്വീപ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞത് മാലദ്വീപ് ടൂറിസത്തിന് കനത്ത തിരിച്ചടിയുണ്ടാക്കിയതോടെ മുയിസു ഇന്ത്യക്കെതിരെയുള്ള സമീപനത്തിൽ അയവ് വരുത്തുകയായിരുന്നു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്