തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിതരായ ആളുകളിൽ 81.29 ശതമാനം പേരിലും കണ്ടെത്തിയത് ഡെൽറ്റ വകഭേദം. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. കൊല്ലം, ആലപ്പുഴ, വയനാട് എന്നീ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ നിന്നും ശേഖരിച്ച 155 സാംപിളുകളിലാണ് സംഘം പരിശോധന നടത്തിയത്.
പഠനവിധേയമാക്കിയ സാംപിളുകളിൽ എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും, ചിലർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഇവരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിൻ സ്വീകരിച്ച് 16 മുതൽ 124 ദിവസത്തിനുള്ളിലാണ് ഇവർക്ക് രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ.
രോഗം സ്‌ഥിരീകരിക്കുന്നത് പൂർണമായും ചെറുക്കാൻ വാക്‌സിനുകൾക്ക് സാധിക്കില്ലെങ്കിലും, രോഗം ഗുരുതരമാകുന്നത് തടയാനും, കോവിഡ് ബാധയെ തുടർന്നുള്ള മരണം ഒഴിവാക്കാനും വാക്‌സിനുകളിലൂടെ സാധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. കൂടാതെ ഡെൽറ്റ വകഭേദത്തെ ചെറുക്കാനുള്ള ശേഷി ആദ്യഡോസ് സ്വീകരിച്ചവരിൽ 30.7 ശതമാനവും രണ്ട് ഡോസും സ്വീകരിച്ചവരിൽ 67 ശതമാനവും ആണെന്നും പഠനം വ്യക്‌തമാക്കുന്നു.
ഏപ്രിൽ-ജൂലൈ കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാക്‌സിൻ സ്വീകരിച്ച ശേഷം രോഗബാധിതരായ 33 ആരോഗ്യ പ്രവർത്തകരെയും പഠനസംഘം നിരീക്ഷിച്ചിരുന്നു. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ എല്ലാവരിലും കണ്ടെത്തിയത് കോവിഡിന്റെ ഡെൽറ്റ വകഭേദമാണ്. അതേസമയം കേരളത്തിന് പുറമേ രാജ്യത്തെ മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദം തന്നെയാണ്.
Read also: ‘നഷ്‌ടം സഹിക്കാൻ വയ്യ’; ബാറുകൾ തുറക്കാൻ മന്ത്രിയ്‌ക്ക് നിവേദനം









































