തിരുവനന്തപുരം: ബാറുകൾ അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബാറുടമകൾ. തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിയ്‌ക്ക് ബാറുടമകൾ നിവേദനം നൽകി. എന്നാൽ ഒറ്റയ്‌ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചത്.
സംസ്‌ഥാനത്ത് ഭൂരിഭാഗം ആളുകളും ആദ്യഡോസ് വാക്‌സിൻ സ്വീകരിച്ചതിനാൽ ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നാണ് നിവേദനത്തിൽ പറയുന്നത്. സംസ്‌ഥാനത്ത് മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 23 വയസാണ്. സർക്കാർ കണക്ക് അനുസരിച്ച് 20 വയസിന് മുകളിലുള്ള 80 ശതമാനത്തിലേറെ ആളുകൾക്ക് ആദ്യഡോസ് ലഭിച്ചുകഴിഞ്ഞു. ഇനിയും ബാറുകൾ അടച്ചിട്ട് മുന്നോട്ട് പോയാൽ കനത്ത നഷ്‌ടം നേരിടുന്ന വ്യവസായം തകരുമെന്നും ഉടമകൾ നിവേദനത്തിൽ വ്യക്‌തമാക്കി.
മദ്യത്തിന്റെ പാഴ്‌സൽ വിൽപന കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാകില്ല. സംസ്‌ഥാനത്തെ ഭൂരിഭാഗം മേഖലകളും തുറന്നിട്ടും ബാറുകളെ മാത്രം ഒഴിവാക്കിയത് ശരിയായില്ലെന്നും ഉടമകൾ പറയുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു. ബാറുകളിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇരുന്ന് മദ്യപിക്കാൻ അവസരം നൽകണമെന്ന് നേരത്തെ എക്‌സൈസ് കമ്മീഷണറും സർക്കാറിന് ശുപാർശ നൽകിയിരുന്നു. ആരോഗ്യവകുപ്പിന്റെ നിലപാട് കൂടി കണക്കിലെടുത്താകും ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക.
Also Read: സംസ്‌ഥാനത്ത് ആശ്വാസദിനങ്ങൾ; പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു