തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ് നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണം. തെറ്റിന്റെ വഴിയേ സഞ്ചരിക്കുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
‘ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തും. അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ച ചെയ്യണമെന്ന് എൽഡിഎഫോ സിപിഎമ്മോ പറയില്ല. തെറ്റിന്റെ വഴിയേ സഞ്ചരിക്കുന്ന ആരെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ല. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫിസിൽ തന്നെ പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്’- എംവി ഗോവിന്ദൻ പറഞ്ഞു.
മന്ത്രിയുടെ ഓഫീസിൽ നടന്ന അഴിമതിയെന്ന രീതിയിൽ സംഭവത്തിൽ വ്യാപക പ്രചാരണം നടത്തുകയാണ്. ഒരു പട്ടാളക്കാരനെ ചാപ്പ കുത്തിയെന്ന് എങ്ങനെയാണോ പ്രചാരണമുണ്ടാക്കിയത് അതുതന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇത് ഉത്തരേന്ത്യൻ സ്‌റ്റൈലാണ്. അവിടെയാണ് ഇത്തരം വ്യാജപ്രചാരങ്ങൾ കൂടുതലായി നടക്കുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഹോമിയോ ഡോക്‌ടർ താൽക്കാലിക ജോലി വാഗ്‌ദാനം ചെയ്‌ത് മന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സിഐടിയു ഓഫീസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. റിട്ട. ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണ് മന്ത്രിക്ക് പരാതി നൽകിയത്.
അതിനിടെ, അഖിൽ മാത്യുവിന് തിരുവനന്തപുരത്ത് വെച്ച് ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന ഹരിദാസന്റെ വാദങ്ങൾ തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏപ്രിൽ പത്തിന് ഉച്ചകഴിഞ്ഞു 2.30ന് സെക്രട്ടറിയേറ്റിന് സമീപത്തെ ഓട്ടോ സ്‌റ്റാൻഡിൽ വെച്ച് പണം കൈമാറിയെന്നാണ് ഹരിദാസൻ മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, അന്നേ ദിവസം അഖിൽ മാത്യൂ പത്തനംതിട്ട കുമ്പഴയിൽ നടന്ന ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഉച്ചകഴിഞ്ഞു മൂന്നിന് തുടങ്ങിയ വിവാഹ ചടങ്ങിലും വൈകിട്ട് അഞ്ചുവരെ നടന്ന സൽക്കാര ചടങ്ങിലും അഖിൽ പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തിരുവനന്തപുരത്ത് നിന്ന് നൂറു കിലോമീറ്ററിലധികം ദൂരമുള്ള പത്തനംതിട്ടയിലേക്ക് അരമണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കില്ലെന്നും, ദൃശ്യങ്ങൾ പോലീസിന് കൈമാറുമെന്നും അഖിൽ മാത്യു അറിയിച്ചു. എന്നാൽ, കണ്ടത് അഖിൽ മാത്യുവിനെ തന്നെയെന്നതിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരൻ.
Most Read| മുട്ടിൽ മരംമുറി കേസ്; റോജി അഗസ്‌റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ നോട്ടീസ്