തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്‌ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ ഇത്തരം നിലപാടുണ്ട്. അന്വേഷണം നടക്കട്ടെ. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് ഇക്കാര്യത്തിൽ അവസരവാദ നിലപാട് എടുക്കുന്നു. ഇഡി അന്വേഷണത്തിൽ പോലും കോൺഗ്രസിന് ഇരട്ട നിലപാടാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിതെന്നും ഗോവിന്ദൻ ആരോപിച്ചു.
സാഹിത്യകാരൻ ആയാലും കലാകാരൻമാർ ആയാലും ഉന്നയിക്കുന്ന വിമർശനങ്ങൾ കാതുകൂർപ്പിച്ചു തന്നെ കേൾക്കും. അതനുസരിച്ചു മാറ്റം ആവശ്യമെങ്കിൽ വരുത്തും. ക്രിയാൽമക നിലപാടിനൊപ്പമാണ് എന്നും സിപിഎം. വ്യക്‌തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം. കേന്ദ്രത്തിനെതിരായ സമരം 16ന് എൽഡിഎഫ് തീരുമാനിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അയോധ്യ വിഷയത്തിൽ ഉറച്ച നിലപാടെടുക്കാൻ കേരളത്തിലെ കോൺഗ്രസിന് പോലും ആദ്യം കഴിഞ്ഞില്ല. വിവിധ സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ഇപ്പോഴും ബിജെപി നിലപാടിനൊപ്പമാണ്. ഇടതുപാർട്ടികൾ വിശ്വാസത്തിനൊപ്പം നിൽക്കും. പക്ഷേ, പണി പൂർത്തിയാകാത്ത രാമക്ഷേത്രം രാഷ്‌ട്രീയ ലക്ഷ്യം വെച്ച് ഉൽഘാടനം ചെയ്യുന്ന വർഗീയതക്കൊപ്പം നിക്കില്ല. നവകേരള സദസ് ചരിത്രപരമായ വൻ മുന്നേറ്റമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read| ’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു