തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ മുഖ്യസൂത്രധാരനായ റോജി അഗസ്‌റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ റവന്യൂ വകുപ്പിന്റെ നോട്ടീസ്. കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരമാണ് നടപടി. 35 കേസുകളിലായി എട്ടു കോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം പിഴ അടക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും.
റോജി അഗസ്‌റ്റിൻ കബളിപ്പിച്ച കർഷകർക്കും പിഴ നോട്ടീസ് നൽകിയിട്ടുണ്ട്. ആന്റോ അഗസ്‌റ്റിനും ജോസ്‌കുട്ടി അഗസ്‌റ്റിനും ഉൾപ്പടെ 27 കേസുകളിൽ മൂല്യനിർണയം അവസാനഘട്ടത്തിലാണ്. അത് ലഭിക്കുന്ന മുറയ്‌ക്ക് അവർക്കും നോട്ടീസ് നൽകും. ഞങ്ങളുടെ പേരിൽ വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്‌റ്റിൻ പട്ടയഭൂമിയിലെ മരം മുറിച്ചു കൊണ്ടുപോയതെന്ന് ആദിവാസികളുൾപ്പടെ ഏഴ് പേർ പോലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ, അവരെ നടപടികളിൽ നിന്ന് ഒഴിവാക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമാണ്. അതുവരെ നടപടി നേരിടേണ്ടി വരും. നിലവിൽ മീനങ്ങാടി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. 104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്‌റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു കടത്തിയത്.
574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്. ഇതിൽ വനംവകുപ്പ് പിടിച്ചെടുത്തവ കുപ്പാടിയിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ താനൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അടുത്ത മാസം ആദ്യം കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. അതിനൊപ്പം റവന്യൂ നടപടികൾ കൂടി ശക്‌തമാകുന്നതോടെ പ്രതികൾക്ക് കുരുക്ക് മുറുകും.
Most Read| സർക്കാരിന്റെ ആശയക്കുഴപ്പം കോടതിയിൽ പോകുമ്പോൾ മാറും; ഗവർണർ