തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ആശയക്കുഴപ്പം കോടതിയിൽ പോകുമ്പോൾ മാറുമെന്ന് ഗവർണർ വ്യക്‌തമാക്കി.
സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിന് മാത്രമായി സർക്കാർ 40 ലക്ഷം രൂപയാണ് ചിലവഴിച്ചത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണം ഇല്ലാത്തപ്പോഴാണ് ഇത്രയധികം പണം ചിലവഴിച്ചതെന്നും ഗവർണർ കുറ്റപ്പെടുത്തി. സംസ്‌ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവെക്കുന്നതിനെതിരെ ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇന്ന് ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കിയത്.
ഇതിൽ മൂന്ന് ബില്ലുകൾ ഒരു വർഷം പത്ത് മാസവും മാസം കടന്നുവെന്നും, മറ്റു മൂന്നെണ്ണം ഒരു വർഷത്തിലേറെയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹരജിയിലൂടെ സർക്കാർ സുപ്രീം കോടതിയോട് ചോദിക്കുക.
ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയ്‌ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു. ബില്ലുകളിൽ മന്ത്രിമാരടക്കം നേരിട്ട് പോയി ഗവർണറെ കണ്ടു വിശദീകരണം നൽകിയിരുന്നു. എന്നിട്ടൊന്നും അതിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ല. വൈസ് ചാൻസലർ നിയമനമടക്കം ഇതേത്തുടർന്ന് സ്‌തംഭനാവസ്‌ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്‌മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read| ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’