ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പുതിയ വെളിപ്പെടുത്തലുമായി നാവികസേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി. പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഇന്ത്യ സജ്‌ജമായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആ സമയത്താണ് സൈനിക നടപടികൾ നിർത്താൻ അവർ അഭ്യർഥിച്ചതെന്നും ദിനേഷ് കെ. ത്രിപാഠി വെളിപ്പെടുത്തി.
പാക്കിസ്‌ഥാനെ കടലിലൂടെ ആക്രമിക്കാൻ ഞങ്ങൾ മിനിറ്റുകൾ മാത്രം അകലെയായിരുന്നു. ഈ സമയം സൈനിക നടപടികൾ നിർത്താൻ അവർ അഭ്യർഥിച്ചു. യുദ്ധകാലയളവിൽ ഉടനീളം നാവികസേന അതീവ അക്രമണാത്‌സുകമായ നിലപാടാണ് സ്വീകരിച്ചതെന്നും ദിനേഷ് കെ. ത്രിപാഠി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ സമയത്തെ നാവികസേനയുടെ പ്രകടനം രാജ്യത്തിന്റെ ആത്‌മവിശ്വാസം വർധിപ്പിച്ചു. പശ്‌ചിമ സമുദ്രതീരത്ത് നടത്തിയ 17 മണിക്കൂർ നീണ്ട ചരിത്രപരമായ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ സേനയുടെ കരുത്ത് തെളിയിക്കാൻ സാധിച്ചുവെന്നും ദിനേഷ് കെ. ത്രിപാഠി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ സമയത്തെ ഇന്ത്യൻ നാവികസേനയുടെ ശക്‌തമായ നിലപാട് കാരണം പാക്കിസ്‌ഥാൻ നാവികസേനയ്‌ക്ക് അവരുടെ തുറമുഖങ്ങൾക്ക് അടുത്തോ മക്രോൻ തീരത്തോ ഒതുങ്ങിക്കൂടേണ്ടി വരുമെന്ന് ദിനേഷ് കെ. ത്രിപാഠി നേരത്തെ പറഞ്ഞിരുന്നു.
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെ 2025 മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. സൈനിക നടപടിയിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ ഏതാനും ദിവസത്തെ ഇന്ത്യ-പാക്ക് സംഘർഷത്തിന് ശേഷം മേയ് പത്തിന് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം






































