കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ആം തീയതി ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചട്ടവിരുദ്ധമായി വീട് നിർമ്മിച്ച ഭൂമിയിൽ കോർപ്പറേഷൻ നടത്തിയ സർവേയിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശയുടെ പേരിലാണ് ഭൂമി. അതിനാൽ ആശ ഇതിൽ വിശദീകണം നൽകണം.
ഈ ഭൂമിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് എംകെ മുനീർ എംഎൽഎയുടെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട്ടെ ഇഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് എംകെ മുനീർ എംഎൽഎക്ക് എതിരെയും പരാതി ഉയർന്നത്. കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്കുണ്ടെന്നാരോപിച്ച് ഐഎൻഎൽ നേതാവ് അബ്‌ദുൾ അസീസാണ് പരാതി നൽകിയത്.
വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്‌ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്ന് പരാതിയിൽ ആരോപിക്കുന്നു. സ്‌ഥലം രജിസ്‌റ്റർ ചെയ്‌തത് ഇരുവരുടെയും ഭാര്യമാരുടെ പേരിലാണ്. 1.02 കോടി രൂപക്കാണ് 92 സെന്റ് സ്‌ഥലം വാങ്ങിയത്. എന്നാൽ ആധാരത്തിൽ 37 ലക്ഷം രൂപ മാത്രമാണ് കാണിച്ചതെന്നും അസീസിന്റെ പരാതിയിൽ ആരോപിക്കുന്നു. രജിസ്‌ട്രേഷൻ ഫീസിനത്തിലും സ്‌റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
Also Read: യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം; വിവരമറിഞ്ഞ മുഖ്യമന്ത്രി ഒളിവിൽ; മുല്ലപ്പള്ളി