കണ്ണൂർ: ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും. നെഞ്ചിടിപ്പ് വർധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അജ്‌ഞാത വാസത്തിലാണ്. തിരഞ്ഞെടുപ്പ് വേദിയിൽ നിന്ന് ഒരു മുഖ്യമന്ത്രി ഒളിച്ചോടുന്നത് ഇതാദ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, അഞ്ച് ജില്ലകളിലായി നടന്ന സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിംഗ് അവസാനിച്ചപ്പോൾ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് (76.42). തിരുവനന്തപുരത്താണ് ഏറ്റവും കുറവ് (69. 07). കൊല്ലത്ത് 72.29 ശതമാനവും പത്തനംതിട്ടയിൽ 69.33 ശതമാനവും ഇടുക്കിയിൽ 73.99 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ 59.02 ശതമാനവും കൊല്ലം കോർപ്പറേഷനിൽ 65.11 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
Also Read: സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി
മൊത്തം 451 തദ്ദേശ സ്‌ഥാപനങ്ങളാണ് അഞ്ച് ജില്ലകളിലായി ഉണ്ടായിരുന്നത്. 12643 പോളിംഗ് സ്‌റ്റേഷനുകളാണ് അഞ്ച് ജില്ലകളിലായി ക്രമീകരിച്ചിരിക്കുന്നത്. 41,000ൽ അധികം തപാൽ വോട്ടുകളും വിതരണം ചെയ്‌തു. കോവിഡ് നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉച്ചയോടെ പോളിംഗ് മന്ദഗതിയിൽ ആയെങ്കിലും അവസാന നിമിഷത്തിൽ പിന്നെയും വർധിച്ചു.